ഇടിക്കൂട്ടില്‍ വിജേന്ദര്‍ സിംഗ് കുതിക്കുന്നു; ആന്ദ്രേ സോള്‍ദ്രയെ ഇടിച്ചിട്ടു; തുടര്‍ച്ചയായ ആറാം നോക്കൗട്ട് വിജയം

ബോള്‍ട്ടന്‍: പ്രൊഫഷണല്‍ ഇടിക്കൂട്ടില്‍ ഇന്ത്യയുടെ വിജേന്ദര്‍ സിംഗ് കുതിക്കുന്നു. ആദ്യ എട്ടുറൗണ്ട് മത്സരത്തിനിറങ്ങിയ വിജേന്ദര്‍ പോളണ്ടിന്റെ ആന്ദ്രേ സോള്‍ദ്രയെ മൂന്നാം റൗണ്ടില്‍ തന്നെ മലര്‍ത്തിയടിച്ചു. തുടര്‍ച്ചയായ ആറാം മത്സരത്തിലും എതിരാളിയെ നിലംപരിശാക്കി നോക്കൗട്ട് വിജയത്തോടെ വിജേന്ദറിന്റെ മുന്നേറ്റം.

വിജേന്ദറിനേക്കാള്‍ മത്സരപരിചയമുള്ള സോള്‍ദ്ര മത്സരത്തില്‍ മികച്ചുനില്‍ക്കുമെന്ന പ്രതീക്ഷിച്ചെങ്കിലും അത് വെറും പ്രതീക്ഷമാത്രമായി അവശേഷിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. കരിയറില്‍ 81 റൗണ്ടുകള്‍ സോള്‍ദ്ര മത്സരിച്ചപ്പോള്‍ വിജേന്ദര്‍ മത്സരിച്ചത് 14 റൗണ്ടുകളില്‍ മാത്രമായിരുന്നു. 16 മത്സരങ്ങളില്‍ തോല്‍വിയറിഞ്ഞത് മൂന്ന് മത്സരങ്ങളില്‍ മാത്രവും. എന്നാല്‍ എതിരാളിയുടെ മത്സരക്കണക്കുകളില്‍ പതറാതെ റിംഗിനകത്ത് ആത്മവിശ്വസത്തോടെ നിലകൊണ്ട വിജേന്ദര്‍ നിഷ്പ്രയാസം വിജയം കൈവരിക്കുകയായിരുന്നു. മൂന്നാം റൗണ്ട് തുടങ്ങി ഒര മിനിട്ട് പൂര്‍ത്തിയാരകുന്നതിന് മുന്‍പ് റഫറിക്ക് മത്സരം അവസാനിപ്പിക്കേണ്ടി വന്നു. വിജേന്ദറിന്റെ ശക്തമായ പഞ്ചുകള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ സോള്‍ദ്ര പതറി. ഇടികൊണ്ടുവീണതോടെ റഫറി മത്സരം അവസാനിപ്പിച്ചു. വിജേന്ദര്‍ ഇനി പോരാട്ടത്തിനിറങ്ങുന്നത് സ്വന്തം നാടായ ന്യൂഡല്‍ഹിയിലാണ്. അവിടെ തന്റെ ആദ്യ പ്രൊഫഷണല്‍ കിരീടം ലക്ഷ്യമിട്ടാണ് വിജേന്ദര്‍ ഇറങ്ങുക.

© 2024 Live Kerala News. All Rights Reserved.