രണ്ടു ലക്ഷത്തോളം പേരുടെ അക്കൗണ്ട് വിവരങ്ങളുമായി പാനമ രേഖകള്‍ ഓണ്‍ലൈനില്‍; മലയാളികളുടെ വിവരങ്ങളും പുറത്ത്

വാഷിങ്ടണ്‍: രണ്ടു ലക്ഷത്തോളം പേരുടെ അക്കൗണ്ടുകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് പാനമ രേഖകള്‍ ഓണ്‍ലൈനില്‍. യുഎസ് ആസ്ഥാനമായ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐസിഐജെ ആണ് അക്കൗണ്ടുകളുടെ വിവരം പ്രസിദ്ധീകരിച്ചത്. offshoreleaks.icij.org എന്ന വെബ്‌സൈറ്റിലൂടെ ആര്‍ക്കും ഈ വിവരങ്ങള്‍ പരിശോധിക്കാം. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11.45നാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

വിവരങ്ങള്‍ തിരയാനുള്ള സൗകര്യത്തോടെയാണ് മൂന്നര ലക്ഷത്തിലേറെപ്പേരുടെ രഹസ്യനിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ ഒന്നരക്കോടിയോളം വരുന്ന രേഖകളുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോള്‍ പരസ്യമാക്കിയിട്ടുള്ളത്. ടാക്‌സ് ഹെവന്‍സ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് വിര്‍ജിന്‍ , പാനമ, ബഹാമാസ് , സീ ഷെല്‍സ് , സമോവ തുടങ്ങി 20 ഓളം ചെറു രാജ്യങ്ങളില്‍ ഇല്ലാത്ത കമ്പനികള്‍ തുടങ്ങിയാണ് നികുതി വെട്ടിപ്പ് നടത്തിയത്. ഇത് സംബന്ധിച്ച് വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെങ്കിലും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഇ മെയില്‍ ഇടപാടുകള്‍ , ഫോണ്‍ നമ്പറുകള്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി, നടന്‍ ജാക്കിച്ചാന്‍ തുടങ്ങിയവരും ഇന്ത്യയില്‍ നിന്നുള്ള അമിതാബ് ബച്ചന്‍ , മരുമകള്‍ ഐശ്വര്യ റായ് എന്നിവരും ചില മലയാളികളും പാനമ രേഖകളില്‍ കുടുങ്ങിയിട്ടുണ്ട്.എഴുപതോളം രാഷ്ട്രങ്ങളിലെ 128 ഉന്നതരും നൂറുകണക്കിന് കോടീശ്വരന്‍മാരുമാണ് പാനമ ആസ്ഥാനമായുള്ള സ്ഥാപനം മുഖേന വിദേശ നിക്ഷേപം നടത്തിയത്.

© 2024 Live Kerala News. All Rights Reserved.