കെഎഫ്‌സി ഇന്ത്യയിലും വെട്ടില്‍; ഇ കോളി, സാല്‍മണൊല്ല ബാക്‌ടീരിയകളുടെ സാന്നിധ്യം

ഹൈദരാബാദ്‌: കെന്റുക്കി ഫ്രൈഡ്‌ ചിക്കന്‍ (കെഎഫ്‌സി)ക്ക്‌ ഇത്‌ കഷ്‌ടകാലം. ചിക്കന്‌ പകരം എലിയെ വറുത്ത്‌ നല്‍കിയെന്ന ആരോപണത്തിന്റെ അലയൊലികള്‍ അടങ്ങിയതിനു പിന്നാലെ മറ്റൊരു ഗൗരവതരമായ ആരോപണവുമായി തെലങ്കാന സര്‍ക്കാര്‍ രംഗത്തുവന്നു. യു എസ്‌ കമ്പനിയുടെ ചിക്കനില്‍ രോഗാണു വാഹകരായ ബാക്‌ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതായി സംസ്‌ഥാന ഭക്ഷ്യ ലബോറട്ടറി സ്‌ഥിരീകരിച്ചു. വിദ്യാനഗര്‍, ചിക്കഡ്‌പളളി, നച്ചാരം, ഹിമായത്ത്‌ നഗര്‍, ഇസിഐഎല്‍ റോഡ്‌ എന്നീ അഞ്ച്‌ ഇടങ്ങളില്‍ നിന്ന്‌ ശേഖരിച്ച അഞ്ച്‌ സാമ്പിളുകളാണ്‌ പരിശോധനയ്‌ക്ക് വിധേയമാക്കിയത്‌. ഇവയില്‍ മനുഷ്യ വിസര്‍ജ്യത്തില്‍ കാണുന്ന ഇ കോളി ബാക്‌ടീരിയകളുടെയും ടൈഫോയിഡ്‌, കുടല്‍വീക്കം തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന സാല്‍മണൊല്ല ബാക്‌ടീരിയകളുടെയും സാന്നിധ്യമാണ്‌ സ്‌ഥിരീകരിച്ചത്‌. എന്നാല്‍, പരിശോധനയെ കുറിച്ച്‌ അറിയില്ല എന്നും സാമ്പിളുകള്‍ പരിശോധനയക്ക്‌ കൊണ്ടുപോകുമ്പോള്‍ മലിനപ്പെട്ടതാവാമെന്നുമാണ്‌ കെഎഫ്‌സി പ്രതികരിച്ചത്‌.

© 2024 Live Kerala News. All Rights Reserved.