ഇന്ത്യാന പ്രൈമറിയിലും ഡൊണാള്‍ഡ് ട്രംപിന് വിജയം; എതിരാളിയായ ടെഡ് ക്രൂസ് പിന്‍മാറി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്ന ഇന്ത്യാന പ്രൈമറിയിലും ഡൊണാള്‍ഡ് ട്രംപിന് വിജയം. പാര്‍ട്ടിയിലെ പ്രധാന എതിരാളി ടെഡ് ക്രൂസിനെതിരെ 50 ശതമാനത്തിലേറെ ഭൂരിപക്ഷം നേടിയാണ് ട്രംപ് വിജയിച്ചത്. ഇന്ത്യാന പ്രൈമറിയിലെ പരാജയത്തോടെ സ്ഥാനാര്‍ത്ഥിത്വത്തിനുള്ള മത്സരത്തില്‍ നിന്നും താന്‍ പിന്മാറുകയാണെന്ന് ക്രൂസ് അറിയിച്ചു. ട്രംപ് ചതിയനാണെന്നും പിന്തുണക്കുന്നവരെ അദ്ദേഹം ചതിക്കുമെന്നുമുള്ള അഭിപ്രായ പ്രകടനം നടത്തിക്കൊണ്ടാണ് ക്രൂസ് പിന്മാറിയത്.

ക്രൂസിനു അമേരിക്കയുടെ പ്രസിഡന്റാകാന്‍ മാത്രം ക്ഷമാശീലം ഇല്ലെന്നായിരുന്നു ഇതിനോടു ട്രംപിന്റെ പ്രതികരണം. ക്രൂസിന്റെ പിതാവ് റാഫേല്‍ ക്രൂസിനു മുന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകിയുമായി ബന്ധമുണ്ടെന്നും ട്രംപ് ആരോപിച്ചു. ഒരു ഫോട്ടോ ഉയര്‍ത്തിക്കാണിച്ചായിരുന്നു ട്രംപിന്റെ ആരോപണം. മത്സരത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് അറിയിച്ചെങ്കിലും ജൂണില്‍ നടക്കുന്ന അവസാന പ്രൈമറികളില്‍ മത്സരരംഗത്ത് ഉറച്ചുനില്‍ക്കുമെന്ന് ക്രൂസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലരി ക്ലിന്റണും ബേര്‍ണി സാന്‍ഡേഴ്‌സും ഇഞ്ചോടിഞ്ച് പോരാട്ടമാണ്.

© 2024 Live Kerala News. All Rights Reserved.