മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: കേരളത്തിന്റെ അപേക്ഷ ഉടന്‍ പരിഗണിക്കില്ല

 

ന്യൂ!ഡല്‍ഹി:മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന കേരത്തിന്റെ അപേക്ഷ ഉടന്‍ പരിഗണിക്കില്ലെന്ന് വനം പരിസ്ഥിതി മന്ത്രാലയം. തമിഴ്‌നാടിന്റെ ഹര്‍ജിയില്‍ തീരുമാനമായതിനു ശേഷം മാത്രമേ അപേക്ഷ പരിഗണിക്കൂ. അതിനു മുന്‍പ് തീരുമാനമെടുത്താല്‍ അത് കോടതിയലക്ഷ്യമാകുമെന്നും വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മേയിലാണ് കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നല്‍കിയത്. പാരിസ്ഥിതിക അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം.

പുതിയ അണക്കെട്ടിനായി പരിസ്ഥിതി പഠനം നടത്താന്‍ കേരളത്തെ അനുവദിക്കാവുന്നതാണെന്ന് ദേശീയ വന്യജീവി ബോര്‍ഡിന്റെ (എന്‍ബിഡബ്‌ള്യുഎല്‍) സ്ഥിരം സമിതി കഴിഞ്ഞ ഓഗസ്റ്റില്‍ ശുപാര്‍ശ ചെയ്തിരുന്നു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലെ പരിസ്ഥിതി പഠനത്തിന് അനുമതിക്കുള്ള ശുപാര്‍ശ കഴിഞ്ഞ ഡിസംബര്‍ മൂന്നിന് വനം – പരിസ്ഥിതി മന്ത്രാലയം പരസ്യപ്പെടുത്തി.

എന്നാല്‍, വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഡ്രില്ലിങ് ഉള്‍പ്പെടെയുള്ള പ്രവൃത്തികളും പഠനങ്ങളും നടത്തുന്നതില്‍നിന്നു കേരളത്തെ വിലക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചു. കേരളത്തിന് മന്ത്രാലയം നല്‍കിയ അനുമതി പിന്‍വലിക്കാന്‍ നിര്‍ദേശിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാടിന്റെ സമ്മതമില്ലാതെ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ പാടില്ലെന്നു കഴിഞ്ഞ വര്‍ഷം മേയ് ഏഴിന്റെ വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.