പ്രത്യേക ലേഖകന്‍
കോഴിക്കോട്: കോഴിക്കോട് സൗത്ത് ഇത്തവണ മന്ത്രി എം കെ മുനീറിന് ബാലികേറാമലയാവും.എ ക്ലാസ് തിയറ്ററില്‍ ഇലക്ടോണിക്‌സ് യന്ത്രം സ്ഥാപിക്കുന്നതിന്റെ മറവിലെ അഴിമതിയാണ് മുനീറിനെതിരായി ഉയര്‍ന്ന പുതിയ ആരോപണം. ടിക്കറ്റ് യന്ത്രം സ്ഥാപിക്കുന്നതിന്റെ കുത്തക മുനീറിന്റെ ബന്ധുവിന്റെ കമ്പനിയായ എ നൈറ്റ് വിഷന്‍ ആന്റ് സിസ്റ്റംസ് കമ്പനിക്ക് നല്‍കിയതില്‍ വന്‍ അഴിമതി നടന്നെന്ന് കാണിച്ച് എ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്തുവന്നിട്ടുണ്ട്. ടെണ്ടര്‍ വിളിക്കാതെ യന്ത്രം നല്‍കാനുള്ള കരാര്‍ മുനീര്‍ ഇടപെട്ട് എ നൈറ്റിനെ ഏല്‍പ്പിക്കുകയായിരുന്നു. സോളാര്‍ കേസോളം വരുന്ന വലിയ അഴിമതിയാണ് ഇതില്‍ നടന്നിരിക്കുന്നതെന്നും ഇതിന്റെ എല്ലാവിധ രേഖകളും തങ്ങളുടെ കയ്യിലുണ്ടെന്നും ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെ കഴിഞ്ഞവര്‍ഷം ഇന്ത്യാവിഷന്‍ ചാനല്‍ അടച്ചുപൂട്ടിയിരുന്നു.
ശമ്പളയിനത്തില്‍ ഒരു രൂപപോലും ജീവനക്കാര്‍ക്ക് ലഭിച്ചതുമില്ല. അഞ്ച് മാസം വരെയുള്ള തൊഴിലാളികളുടെ ശമ്പളം, ഓഫീസ് കെട്ടിടങ്ങളുടെ വാടക, ടാക്‌സി വാടക ഈയിനത്തില്‍ കോടികളുടെ ബാധ്യതയുണ്ട്. ചാനല്‍ അടഞ്ഞുകിടന്ന കാലയളവില്‍ പരസ്യയിനത്തില്‍ ലഭിക്കാനുള്ള രണ്ടരകോടിയോളം രൂപ എം കെ മുനീറും ചാനല്‍ റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ധീന്‍ ഫാറൂഖിയും ചേര്‍ന്ന് പിരിച്ചെടുത്ത് പൂഴ്ത്തിയതായും ഇന്ത്യാവിഷന്‍ ജീവനക്കാര്‍ ആരോപിക്കുന്നു. ശമ്പളം ആവശ്യപ്പെട്ട് തൊഴിലാളികള്‍ മുനീറിന്റെ കോഴിക്കോട് വസതിയിലേക്കും സെക്രട്ടറിയേറ്റിലേക്കും ഉള്‍പ്പെടെ മാര്‍ച്ച് നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുനീറിനെ തോല്‍പ്പിക്കാന്‍ ജീവനക്കാര്‍ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. മുസ്ലീംലീഗിലെ വിമതരും മുനീറിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. മണ്ഡലത്തില്‍ അഞ്ചുവര്‍ഷക്കാലത്തെ വികസപദ്ധതികളില്‍ പരാജമായിരുന്നെന്ന് വിമതര്‍ ചൂണ്ടിക്കാട്ടുന്നു. മുനീറിനെ സൗത്തില്‍ നിര്‍ത്തുന്നതിനെതിരെ തുടക്കം മുതല്‍തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു.
ഇപ്പോള്‍ മുനീറിനെതിരെ അഴിമതി ആരോപണവും ഉയര്‍ന്നതോടെ പ്രബലവിഭാഗവും ഉടക്കി നില്‍ക്കുകയാണ്. എല്‍എഡിഎഫ് സ്ഥാനാര്‍ഥിയായി ഐഎന്‍എല്ലിലെ പ്രഫ. അബ്ദുല്‍ വാഹാബാണ് മുനീറിനെതിരെ മത്സരംഗത്തുള്ളത്. മുസ്ലീലിഗില്‍ നിന്ന് അടിയൊഴുക്കുണ്ടായാല്‍ മുനീറിന്റെ നില പരുങ്ങലില്ലാവും. കഴിഞ്ഞതവണ നേരിയ വോട്ടുകള്‍ക്കാണ് മുനീര്‍ ഇവിടെ നിന്ന് ജയിച്ചുകയറിയത്. ലീഗ് മുഖപത്രമായ ചന്ദ്രികപോലും മുഖംതിരിഞ്ഞതോടെ സമസ്തയുടെ പത്രമായ സുപ്രഭാതത്തെ ഉപയോഗിച്ചാണ് മുനീര്‍ നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതെന്ന് എതിര്‍പക്ഷക്കാര്‍ ആരോപിക്കുന്നു.