അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂലൈ 25 ന്‌

ന്യൂഡല്‍ഹി : ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന്‌ റദ്ദാക്കിയ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂലൈ 25 ന്‌ നടത്തുമെന്ന്‌ സിബിഎസ്‌ഇ. ഓഗസ്‌റ്റ് 17 ന്‌ ഉള്ളില്‍ ഫലം പ്രഖ്യാപിക്കണമെന്നും ഇതിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും പരീക്ഷ നടത്താമെന്നുമായിരുന്നു കോടതി കഴിഞ്ഞ ദിവസം നല്‍കിയ നിര്‍ദേശം. മേയ്‌ മൂന്നിന്‌ നടത്തിയ പരീക്ഷയാണ്‌ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന്‌ സുപ്രീംകോടതി റദ്ദാക്കിയത്‌.

പരീക്ഷാ നടത്തിപ്പിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയ കോടതി നാലാഴ്‌ചയ്‌ക്കകം വീണ്ടും പരീക്ഷനടത്താനായിരുന്നു തുടക്കത്തില്‍ സി.ബി.എസ്‌.ഇയ്‌ക്ക് നിര്‍ദേശം നല്‍കിയിരുന്നത്‌. എന്നാല്‍, ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട്‌ വീണ്ടും പരീക്ഷ നടത്താനാകില്ലെന്ന്‌ ചൂണ്ടിക്കാട്ടി സിബിഎസ്‌ഇ ഹര്‍ജി നല്‍കുകയും കോടതി ഇക്കാര്യം പരിഗണിക്കുകയും ചെയ്‌തിരുന്നു.

രാജ്യത്തെ ആറരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എഴുതിയ പ്രവേശന പരീക്ഷയാണ്‌ ചോദ്യക്കടലാസ്‌ ചോര്‍ന്നതിനെ തുടര്‍ന്ന്‌ സുപ്രീംകോടതി റദ്ദാക്കിയത്‌. ചോദ്യക്കടലാണ്‌ ചോര്‍ന്നുവെന്ന്‌ ചൂണ്ടിക്കാട്ടി ഒരു സംഘം വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ്‌ കോടതി പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള നടപടി സ്വീകരിച്ചത്‌.

© 2024 Live Kerala News. All Rights Reserved.