തൃശ്ശൂര്‍: മലയാള സിനിമാ ലോകത്ത് ചിരിയുമായി കയറി വന്ന താരമാണ് കലാഭവന്‍ മണി. സ്വഭാവ നടന്‍, ആക്ഷന്‍ ഹീറോ, വില്ലന്‍ തുടങ്ങി എല്ലാ റോളുകളും തന്മയത്വത്തോടെ അഭിനയിപ്പിച്ച് ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ മണിക്ക് കഴിഞ്ഞു.’അക്ഷര’ എന്ന ചിത്രത്തിലുടെയാണ് സിനിമയിലേക്കുള്ള മണിയുടെ രംഗപ്രവേശനം. പിന്നീട് പുറത്തിറങ്ങുന്ന സിനിമകളില്‍ മണിയുടെ തമാശയും നര്‍മ്മവും അവിഭാജ്യ ഘടകമായി മാറിയിരുന്നു. ‘ങ്യാ…ഹ..ഹാ…’ എന്ന ചിരിയുടെ പുതിയ ശൈലിയും കലാഭവന്‍ മണിയെ മറ്റ് ഹാസ്യ താരങ്ങളില്‍ നിന്നും വേറിട്ടു നിര്‍ത്തി.
1999ല്‍ പുറത്തിറങ്ങിയ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കലാഭവന്‍ മണിയെന്ന മഹാപ്രതിഭയുടെ അഭിനയം മലയാള സിനിമ ലോകം തിരിച്ചറിഞ്ഞു. ചിരി മാത്രമല്ല ആരാധകരുടെ കണ്ണു നനയിക്കാന്‍ സാധിക്കുന്ന റോളുകളും തനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിക്കുകയായിരുന്നു മണി. ‘അനന്തഭദ്ര’ എന്ന ചിത്രത്തിലെ അന്തനായി എത്തി മണി അത്ഭുദപ്പെടുത്തി. ‘കരുമാടിക്കുട്ടനി’ലൂടെ വീണ്ടും മണി വിസ്മയം തീര്‍ത്തു. ബുദ്ധിമാന്ദ്യമുള്ള ചെറുപ്പക്കാരാനായ കുട്ടന്‍ എന്ന കഥാപാത്രത്തെ ജനഹൃദയങ്ങളില്‍ ആഴത്തില്‍ പതിപ്പിക്കാന്‍ മണിക്ക് സാധിച്ചു. ഈ വര്‍ഷം തന്നെ ‘ദ ഗാര്‍ഡിലൂടെ’ ലോകസിനിമ ചരിത്രത്തില്‍ തന്റെ പേര് എഴുതി ചേര്‍ക്കാന്‍ മണിക്കായി. ലോകത്തിലാദ്യമായി തിരശീലയില്‍ ഒരു കഥാപാത്രം മാത്രമെത്തുന്ന സിനിമ എന്നതായിരുന്ന ഗാര്‍ഡിന്റെ പ്രത്യേകത. ചിത്രത്തിലെ ഏഴ് ഗാനങ്ങള്‍ ആലപിച്ചതും മണി തന്നെയായിരുന്നു.
ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ ‘ആമേന്‍’ എന്ന ചിത്രത്തിലെ ലൂയി പാപ്പന്‍ എന്ന കഥാപാത്രത്തിലൂടെ ന്യൂ ജെന്‍ സിനിമയിലും തനിക്ക് അഭിനയിക്കാന്‍ കഴിയുമെന്ന് മണി തെളിയിച്ചു. തെന്നിന്ത്യന്‍ സിനിമയുടെ നെറുകയിലെ കിരീടമില്ലാത്ത രാജാവായിരുന്നെങ്കിലും ചാലക്കുടിക്കാരന്‍ എന്നറിയപ്പെടാനായിരുന്നു മണിയുടെ ആഗ്രഹവും താത്പര്യവും. പരിചയമുള്ള ആരെയും കാണുമ്പോള്‍ ഒരു താര ജാഡയുമില്ലാതെ വിളിച്ച് സംസാരിക്കുക, വിശേഷം തിരക്കുക എന്നതൊക്കെ മണിക്ക് മാത്രമുള്ള വലിയ മനസിന്റെ ഒരു ഭാഗമായിരുന്നു.
നാടന്‍ പാട്ടുകളോടുള്ള പ്രേമമാണ് മണിയെ സാധാരണക്കാരനോട് കൂടുതല്‍ അടുപ്പിച്ചത്. നാടന്‍ പാട്ടുകള്‍ മരിക്കുന്നു എന്ന ഘട്ടത്തില്‍ അത് മണിയിലൂടെ ഉയര്‍ത്തെഴുന്നേറ്റത്. സ്‌റ്റേജ് പ്രോഗ്രാമുകളിലും മറ്റും മണിയുടെ നാടന്‍ പാട്ടുകള്‍ ആരാധകര്‍ക്ക് ആവേശമായിരുന്നു. ചാലക്കുടിയിലെ വഴികളിലൂടെ കാവി മുണ്ടുമുടുത്ത് നടക്കുന്ന മണി ഇനി ഓര്‍മ്മയില്‍ മാത്രം.