അഹമ്മദാബാദ്: ലോകത്തിലെ ആദ്യത്തെ വൃക്ക മാറ്റിവയ്ക്കൽ സർവകലാശാല ഗുജറാത്തിൽ ആരംഭിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ അറിയിച്ചു. 50 കോടി രൂപ നിർമ്മാണ ചിലവ് പ്രതീക്ഷിക്കുന്ന സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കിഡ്നി ഡിസീസസ് ആൻഡ് റിസേർച്ച് സെന്ററാണ് (ഐ.കെ.ഡി.ആർ.സി) നിർമ്മിക്കുന്നത്.
അഞ്ചു വർഷത്തേക്ക് ഐ.കെ.ഡി.ആർ.സി ഡയറക്ടർ ഡോ. എച്ച്.എൽ. ത്രിവേദി സർവകാലാശാലയുടെ ചാൻസലറായും ഡെപ്യൂട്ടി ഡയറക്ടർ വീണ ഷാ വൈസ് ചാൻസലറായും പ്രവർത്തിക്കും. ഐ.കെ.ഡി.ആർ.സിയുടെ സമീപമുള്ള 25 ഏക്കർ പ്രദേശത്ത് നിർമ്മിക്കുന്ന സർവകലാശാല ഡയാലിസിസ് ടെക്നോളജി, അനസ്തേഷ്യ, ക്ലിനിക്കൽ നേഴ്സിംഗ്, നേഴ്സ് ടെക്നീഷ്യൻസ്, ഇമ്മ്യൂണോളജി, ബൈയോ കെമിസ്ട്രി, ആന്തരികാവയവങ്ങൾക്ക് ബാധിക്കുന്ന ഗുരുതരമായ വൃക്കരോഗങ്ങൾ എന്നിവയെ സംബന്ധിക്കുന്ന കോഴ്സുകളിൽ പരിശീലനം നൽകും.