ബീഫ് കഴിക്കാതെ ജീവിക്കാന്‍ പറ്റാത്തവര്‍ ഹരിയാനയിലേക്ക് വരേണ്ട; വിദേശിക്കും സ്വദേശിക്കും ഇത് ബാധകമാണെന്ന് ആരോഗ്യമന്ത്രി അനില്‍വിജ്

അംബാല: ബീഫ് കഴിക്കാതെ ജീവിക്കാന്‍ പറ്റാത്തവര്‍ ഹരിയാനയിലേക്ക് വരേണ്ടതില്ലെന്ന വിവാദ പ്രസ്താവന നടത്തി ഹരിയാന ആരോഗ്യമന്ത്രി അനില്‍വിജ്. വിദേശികള്‍ക്ക് ബീഫ് കഴിക്കാനായി പ്രത്യേക ലൈസന്‍സ് അനുവദിക്കുമെന്ന വാര്‍ത്തകള്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ കഴിഞ്ഞ ദിവസം തന്നെ നിഷേധിച്ചിട്ടുണ്ടെന്നും അനില്‍വിജ് പറഞ്ഞു. ഭക്ഷണ രീതി ഇഷ്ടപ്പെടാത്തതിനാല്‍ ചില രാജ്യങ്ങള്‍ നമ്മള്‍ സന്ദര്‍ശിക്കാറില്ല, ഇതും അതുപോലെ കണ്ടാല്‍ മതിയെന്നും അനില്‍വിജ് പറഞ്ഞു. പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കണമെന്ന് അനില്‍വിജ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഓണ്‍ലൈന്‍ വോട്ടെടുപ്പും വിജ് നടത്തിയിരുന്നു. നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിന് വേണ്ടി ഹരിയാനയില്‍ ലൈസന്‍സുള്ള വിദേശികള്‍ക്ക് ബീഫ് അനുവദിക്കുമെന്ന് കഴിഞ്ഞ ദിവസം ഖട്ടാര്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീടത് തിരുത്തുകയായിരുന്നു. ബീഫ് കഴിക്കുന്നതും വില്‍ക്കുന്നതും വില്‍പന നടത്തുന്നതും കുറ്റകരമാക്കി ഹരിയാന സര്‍ക്കാര്‍ നേരത്തെ നിയമം പാസാക്കിയിരുന്നു.

© 2023 Live Kerala News. All Rights Reserved.