ഇനി നായകവേഷമില്ല. വില്ലനായി നെയ്മര്‍

സാന്റിയാഗോ: യുവന്റസിനെതിരെ ബാര്‍സലോണയുടെ വിജയമുറപ്പിച്ച് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഗോളടിച്ചപ്പോള്‍ നെയ്മറുടെ വീരപരിവേശമുയര്‍ന്നിരുന്നു. കൂടുതല്‍ മുതിര്‍ന്ന പക്വതയുള്ള തലയെടുപ്പുള്ള കളിക്കാരനായാണ് മറ്റൊരു രാജ്യാന്തര ടൂര്‍ണമെന്റിനായി നെയ്മര്‍ ബ്രസീലിലേക്ക് തിരിച്ചത്. ലോകകപ്പില്‍ എതിരാളിയുടെ കനത്ത ഫൗളില്‍ നട്ടെല്ല് തകര്‍ന്ന് ക്വാര്‍ട്ടറില്‍ നെയ്മര്‍ മടങ്ങിയപ്പോള്‍ സെമിയിലും ലൂസേഴ്‌സ് ഫൈനലിലും ബ്രസീലിന് കനത്ത തോല്‍വികളായിരുന്നു ഫലം.

ലോകകപ്പ് വിവാദങ്ങളുടെ അലയൊടുങ്ങും മുമ്പ് കോപ്പ വന്നെത്തി. നെയ്മറുടെ നട്ടെല്ല് തകര്‍ത്ത കാമിലോ സുനിഗയുടെ കൊളംബിയ ബ്രസീലിന്റെ ഗ്രൂപ്പില്‍ അകപ്പെടുകയും ചെയ്തു. അല്‍പ്പം വൈകാരികമായേക്കാവുന്ന മത്സരത്തില്‍, നെയ്മര്‍ കളിച്ചു പകരം തീര്‍ക്കുന്നതു കാണാനാണ് ബ്രസീല്‍ ആരാധകര്‍ കാത്തുനിന്നത്. എന്നാല്‍, ലോകകപ്പിലെ തോല്‍വിക്ക് കൊളംബിയ പകരം ചോദിക്കുന്നതാണു കണ്ടത്. നെയ്മറാകട്ടെ, പക്വത കൈമോശം വന്ന പ്രതികരണം നടത്തി മാനനഷ്ടത്തിന്റെ തോതുയര്‍ത്തി.

മത്സരം അവസാനിച്ചതോടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ അംശമില്ലാതെ നെയ്മര്‍ എതിര്‍ താരം പാബ്ലോ ആര്‍മെറോയുടെ പുറമടക്കി പന്ത് തൊടുത്തു. അത് പ്രകോപനമുണ്ടാക്കി. കൊളംബിയന്‍ താരങ്ങള്‍ നെയ്മറുടെ നേര്‍ക്ക് പാഞ്ഞു. തര്‍ക്കത്തിനിടെ പിന്നില്‍ നിന്ന് ഓടിവന്ന കാര്‍ലോസ് ബക്ക നെയ്മറെ പിടലിക്കു പിടിച്ചു തള്ളി. മൂക്കുകുത്തി വീഴാന്‍ പോയെങ്കിലും നെയ്മര്‍ നിലതെറ്റാതെ നിന്നു. സഹതാരം അദ്ദേഹത്തെ പിടിച്ചുമാറ്റി. കൊളംബിയയുടെ ഹാമിസ് റോഡ്രിഗസ് ആശ്വസിപ്പിക്കാനെത്തി.

അതിനിടെ ബക്കയും ബ്രസീല്‍ താരങ്ങളും തമ്മില്‍ വഴക്കായി. ബ്രസീല്‍ ഒഫീഷ്യലുകള്‍ നെയ്മറെ വേഗത്തില്‍ ടണലില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും ഓടിയെത്തിയ റഫറി നെയ്മറിനു നേരെ ചുവപ്പ് കാര്‍ഡുയര്‍ത്തി. തിരിച്ച് കളത്തിലേക്കു തന്നെ കുതിച്ച റഫറി കൂട്ടവഴക്ക് നടക്കുന്നതിനിടയില്‍ നിന്ന് ബക്കയെ കണ്ടുപിടിച്ച് വീണ്ടും ചുവപ്പ് കാര്‍ഡുയര്‍ത്തി. പിടിവലികള്‍ക്കൊടുവില്‍ കളംവിടുമ്പോള്‍ ബക്കയുടെ ജേഴ്‌സി നെഞ്ചിന്റെ ഭാഗത്ത് കീറിപ്പറിഞ്ഞിരുന്നു. കളിക്കിടെ പന്ത് കൈകൊണ്ട് തൊട്ടതിന് നെയ്മറിന് മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. ചിലിയന്‍ റഫറി എന്റിക് ഓസസിനെ കുറ്റപ്പെടുത്തിയ നെയ്മര്‍ കഴിവില്ലാത്ത റഫറിമാരെ നിയോഗിച്ചാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും തന്റെ കൈയില്‍ പന്ത് കൊണ്ടത് ഉദ്ദേശ്യപൂര്‍വമായിരുന്നില്ലെന്നും പിന്നീട് പ്രതികരിച്ചു.

© 2024 Live Kerala News. All Rights Reserved.