തിരുവനന്തപുരം: മഴക്കാലം എത്തിയതോടെ കേരളം വീണ്ടും രോഗങ്ങളുടെ പിടിയില്‍ അമര്‍ന്നു കഴിഞ്ഞു. പക്ഷെ സംസ്ഥാന ആരോഗ്യ വകുപ്പ് ഇതൊന്നും കണ്ടില്ലെന്ന നടിക്കുകയാണ്. മിക്ക ജില്ലകൡലേയും സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ല. പകരം സംവിധാനം ഏര്‍പ്പെടുത്തുവാനും ആരോഗ്യ വകുപ്പിന് ഇത് വരെ സാധിച്ചിട്ടില്ല. സര്‍ക്കാര്‍ ആശുപത്രികളെമാത്രം ആശ്രയിക്കുന്ന പാവപ്പെട്ട രോഗികളെ ഈ അനാസ്ഥ ദുരിതത്തില്‍ ആക്കിയിരിക്കുകയാണ് .സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ വയനാട് പോലെയുള്ള ആദിവാസി മേഖലകളില്‍ നിന്നുള്ള രോഗികളെയാണ് ഏറ്റവും ദുരിതത്തില്‍ ആക്കിയിരിക്കുന്നത്. സംസ്ഥാനം മഴക്കാല രോഗളുടെ പിടിയില്‍ അകപ്പെടുന്നതിനു കാരണം ശരിയായ രീതിയില്‍ ഉള്ള ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താതതിനാലാണ് .ആലപ്പുഴയില്‍ ആരോഗ്യവകുപ്പിന് നാഥനില്ലാതായിട്ട് രണ്ട് മാസംകഴിഞ്ഞു. ജില്ലയില്‍ എച്ച് 1 എന്‍ 1 അടക്കമുള്ള വിവിധ തരം പനികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴാണ്, ആരോഗ്യവകുപ്പിന്റെ ഈ കെടുകാര്യസ്ഥത. ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് മുന്‍വര്‍ഷങ്ങളില്‍ ഒട്ടേറെ പേര്‍ മരിച്ച ജില്ലയാണ് ആലപ്പുഴ. മഴക്കാലമെത്തിയതോടെ ഇക്കുറിയും ജില്ലയില്‍ പകര്‍ച്ചവ്യാധികളുടെ ഭീഷണി ഉണ്ട്. എച്ച് 1 എന്‍ 1 രോഗം ബാധിച്ച് ഗര്‍ഭിണി മരിക്കുകയും ഡങ്കി, എലിപ്പനി എന്നിവ ബാധിച്ച് 20 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്തു. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ആരോഗ്യവകുപ്പിന് നാഥനില്ലാതില്‍ പ്രതിഷേധം ശക്തമാവുകയാണ്.
സംസ്ഥാനത്ത് ഇത് വരെ (നാല് മാസത്തിനുള്ളില്‍ )ആറരലക്ഷം പേര്‍ക്ക് പകര്‍ച്ച പനി ബാധിച്ചധായാണ് കണക്ക്. ചിക്കന്‍ പോക്‌സ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ മരണപ്പെട്ടു. എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഇതുവരെ 232 പേര് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയപ്പോള്‍ അതില്‍ 22 പേര് മരണപ്പെട്ടു. കുരങ്ങുപനി പിടിപെട്ട് 70 പേര്‍ ചികിത്സ തേടിയപ്പോള്‍ 9 പേര്‍ മരണത്തിന് കീഴടങ്ങി. വയനാട്ടിലാണ് കുരങ്ങുപനി പിടി പെട്ട് ആളുകള്‍ മരണപെട്ടത്. എന്നിട്ടും സര്‍ക്കാരിന് കുരങ്ങുപനി നിയന്ത്രിക്കാന്‍ വേണ്ടി കാര്യമായി ഒന്നും ചെയ്യാന്‍ ആയില്ല.