സിറിയയില്‍ റഷ്യയുടെ വ്യോമാക്രമണത്തില്‍ 43മരണം; ആറ് തവണയാണ് വ്യോമാക്രമണമുണ്ടായത്

ബെയ്‌റൂട്ട്: ഐഎസ് ഭീകരര്‍ക്കെതിരെ ശക്തമായ പോരാട്ടത്തിനിറങ്ങിയ റഷ്യ സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 43 പേര്‍ മരിക്കുകയും 170ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിറിയന്‍ നഗരമായ ഇഡ്‌ലിബിലാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. നിരവധി വീടുകളും ഓഫീസുകളും തകര്‍ന്നുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വ്യോമാക്രമണം നടത്തിയതായി റഷ്യ സ്ഥിരീകരിച്ചിട്ടില്ല. ഐഎസ് തീവ്രവാദികള്‍ക്കെതിരെ മാത്രമാണ് വ്യോമാക്രമണം നടത്തുന്നതെന്ന് റഷ്യ വ്യക്തമാക്കി. ആറ് തവണയാണ് ഞായറാഴ്ച വ്യോമാക്രമണം നടന്നത്. ഇഡ്‌ലിബിന്റെ നിയന്ത്രണം ഈവര്‍ഷം ആദ്യം വിമതര്‍ പിടിച്ചെടുത്തിരുന്നു. ഇവിടെ തമ്പടിച്ചിരിക്കുന്ന തീവ്രവാദികള്‍ സമീപ പ്രദേശങ്ങള്‍ക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്നുവെന്നാണ് വിലയിരുത്തല്‍. സിറിയയില്‍ സമാധാനശ്രമങ്ങള്‍ക്ക് തുടക്കംകുറിക്കുന്നത് സംബന്ധിച്ച പ്രമേയം ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പാസാക്കിയതിന് പിന്നാലെയാണ് റഷ്യയുടെ വ്യോമാക്രമണം.

© 2024 Live Kerala News. All Rights Reserved.